
.രജിത. എൻ.കെ.
കണ്ണൂർ ജില്ലയിലെ
കുന്നരുവിൽ താമസിച്ചു വരുന്നു.
നവമാധ്യമങ്ങളിൽ
കവിതകൾ, കഥകൾ എഴുതാറുണ്ട്. ചിലതൊക്കെ അച്ചടിമഷി പുരണ്ടിട്ടുണ്ട്.

പൂന്തെന്നലും പൂവാംകുറുന്നിലയും
ആരോരുമറിയാതെ
കഥകൾ പങ്കുവെയ്ക്കുന്നുണ്ടായിരുന്നു..
മലയാളഭാഷയുടെ
സ്വന്തമായ "ഴ'
അക്ഷരത്തെ കുറിച്ചായിരുന്നു
ഒടുവിൽ പറഞ്ഞത്.
തമിഴരും കൈഒഴിഞ്ഞ
"ഴ' അക്ഷരത്തിൽ
അലിഞ്ഞ
"മഴ 'യും "പുഴ 'യും
ആ "പഴയ '"വഴി 'യിൽ
നിന്നും മാറിയതേയില്ല..
ദ്രാവിഡ എഴുത്തിലെ
തനിഭാവത്തിൽ
"ഴ' ഇപ്പോഴും
യാഴ് മീട്ടുന്നുണ്ട്...
സംഘകാലകൃതികളിൽ
അകനാനൂറും
പുറനാന്നൂരും
പതിറ്റുപത്ത്
കുറുഞ്ഞി, പാലി
മരുതം നെയ്തൽ കടന്ന്
യവനമൊഴിയിലും
എത്തിയിരിക്കാം..
അവ്വയാർ
സ്ത്രീ എഴുത്തുകാരിയാണെന്നറിവും
കപിലരും പഴയ
കവിയെന്നതും
വായനയിൽ നിന്നും
ലഭിച്ചതെന്ന്
പൂവാംകുറുന്നില
പൂന്തെന്നലിനോട്
പങ്കുവെയ്ക്കുന്നുണ്ട്..
ലോക ഭാഷയിൽ
അപൂർവ്വ ലിപിയാം
ഴ
മിഴികൾ ഒരുപാട്
മൊഴിയുന്നുണ്ട്
വാഴ് വിലും നിഴലുണ്ടെങ്കിലും
ആഴിയോളം ആഴം കൂടിയ
പ്രാർത്ഥനകൾ സഫലമാകട്ടെ
"ഴ' മുത്തശ്ശിയെ
താഴ്മയോ വണങ്ങീടാം
മലയാഴ്മയേയും
രജിത. എൻ.കെ

