
സഹർ അഹമ്മദ്
കണ്ണൂര്‍ ജില്ലയിലെ തായത്തെരുവില്‍ 1985 നവംബര്‍ 28 നു ജനനം. ഉപ്പ: പട്ടണത്തില്‍ അഹമ്മദ്, ഉമ്മ: കണ്ടത്തില്‍ സഫൂറ. തായത്തെരു ഗവ: എല്‍.പി സ്കൂള്‍, താഴെചൊവ്വ ഗവ: മാപ്പിള എല്‍.പി. സ്കൂള്‍, തെഴുകില്‍പീടിക ഗൗരിവിലാസം യു.പി. സ്കൂള്‍, ചൊവ്വ ഹയര്‍ സെക്കണ്ടറി സ്കൂള്‍, സിക്കിം മണിപ്പാല്‍ യൂനിവേഴ്സിറ്റി കണ്ണൂര്‍ സെന്‍റര്‍ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ഇപ്പോള്‍ ദുബൈയിൽ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.
ഒരു പ്രണയിതാവിന്‍റെ കവിതകള്‍ , പൂക്കാതെ പോയ വസന്തം, നിന്നെ മാത്രം നിന്നോട് മാത്രം, പിരിശത്തിന്റെ ദിനങ്ങൾ, ബുദ്ധനും സ്ത്രീയും എന്നീ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കലാലയം സാംസ്ക്കാരിക വേദി യു.എ.ഇ. യുടെ കവിതാ പുരസ്കാരം , പാം പുസ്തകപ്പുരയുടെ അക്ഷര തൂലിക കവിതാ പുരസ്കാരം, അക്ഷരക്കൂട്ടം യു.എ.ഇ. കവിതാ പുരസ്കാരം, ചിരന്തന - യു.എ.ഇ എക്സ്ചേഞ്ച് സാഹിത്യ പുരസ്‌കാരം (കവിത) എന്നിവ ലഭിച്ചിട്ടുണ്ട്.
ആനുകാലികങ്ങളില്‍ കവിത, കഥ, ഓർമ്മക്കുറിപ്പുകൾ, വായനാസ്വാദനങ്ങൾ എന്നിവ എഴുതാറുണ്ട്
ഭാര്യ: സാദിയ സലാം
മക്കള്‍: സൈനബ് സഹര്‍, മുഹമ്മദ് ഖുബൈബ്

യാ റൂഹി
========
യാ റൂഹി,
എത്രയേറെ പ്രണയം
മൊഴിഞ്ഞിട്ടും പൂർണമാവാത്ത
പാനപാത്രത്തിലേക്കെന്ന
പോൽ എന്റെ കണ്ണുകൾ
നമ്മുടെ സ്നേഹത്തിൽ
ഉടക്കി നിൽക്കുന്നു.
ആകാശത്തിനും ഭൂമിക്കുമിടയിൽ
നിനക്കു സമ്മാനിക്കാതെ
ബാക്കിവെച്ച എന്ത്
ചുംബനങ്ങളാണുള്ളത്.
ഏറെ അകലെയാണെങ്കിലും
അരികെയുണ്ടെന്ന് നിന്നെ
ഓർമ്മിപ്പിച്ച എത്രയെത്ര
സംസാരങ്ങൾ.
എന്നോടൊപ്പമുള്ള ജീവിതത്തിൽ..
നാം പരസ്പരം പകർന്ന നിമിഷങ്ങളിൽ..
നീ സംതൃപ്തയാണോയെന്ന്
ഒരു സന്ദേഹിയെ പോലെ
വീണ്ടും ചോദിക്കുന്നു.
എന്റെ ഹൃദയഭാജനമേ,
നിന്നോടുള്ള പ്രണയത്തിൽ
മരുഭൂമികൾ താണ്ടി
ലൈലയെ കുറിച്ചു പാടി നടന്ന
മറ്റൊരു മജ്നു ആവുന്നു ഞാൻ.

