

ഹുസ്ന റാഫി
മലപ്പുറം ജില്ലയിലെ പെരിന്താറ്റിരി സ്വദേശി.
പിതാവ്,കുഞ്ഞിമുഹമ്മദ് നരിക്കുന്നൻ
മാതാവ്, ഹസീന. പി
പി ടി എം എല്പി സ്കൂൾ ചെലൂർ, എം എം എസ് യുപി സ്കൂൾ കൊഴിഞ്ഞിൽ. ജി വി എച് എസ് എസ് മക്കരപറമ്പ സ്കൂൾ വിദ്യാഭ്യാസം.
സെന്റ് മേരീസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം,
ബിരുദാനന്തര ബിരുദം.
തേമിസ് എന്ന പേരിൽ മുപ്പത്തിയാറ് കഥകൾ അടങ്ങിയ സമാഹാരം കഴിഞ്ഞ വർഷം ഷാർജ പുസ്തകോൽസവത്തിൽ പ്രകാശിതമായി.
ആനുകാലികങ്ങളിൽ കഥകൾ, കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അവാർഡുകൾ
പാം അക്ഷരതൂലിക കവിത പുരസ്‌കാരം
ശക്തി തീയേറ്റർസ് അബുദാബി കവിത പുരസ്‌കാരം
യുവകല സാഹിതി ഷാർജ കഥ പുരസ്‌കാരം
പ്രവാസി റൈറ്റേഴ്സ് ഫോറം ലേഖന പുരസ്‌കാരം
ഓർമ ( overseas malayali asociation ) കഥ പുരസ്‌കാരം
ഭർത്താവ്, മുഹമ്മദ് റാഫി
മക്കൾ, ഹിഷാം, ഹാദി
ഹുസ്ന റാഫി
നരിക്കുന്നൻ ഹൌസ്
പെരിന്താറ്റിരി (പി, ഒ )
പിൻ,676507
മക്കരപ്പറമ്പ്
മലപ്പുറം
വാർസ് ഓഫ് റോസസ്*
___________________________
യൂകാലിപ്സ് മണമുള്ളൊരു കാറ്റിനൊപ്പമാണ് അയാൾ വന്നത്. മുറ്റത്ത് യൂകാലിപ്സ് മരങ്ങളുള്ള, ഇഷ്ടികകൊണ്ട് പടുത്ത ആ വീട് ശ്രദ്ധിച്ചത് ഇന്നലെയാണ്.
"ഞാൻ അപ്പുറത്തെ വീട്ടിൽ ഉള്ളതാണ്"
ഒറ്റ നോട്ടത്തിൽ അയാൾക്ക് പപ്പയുടെ ഛായ തോന്നി.
"നാളെ കൃസ്മസ് അല്ലെ ഇയാൾക്കൊരു സമ്മാനം തരാമെന്നു കരുതി."
അപ്പോഴാണ് അയാളുടെ കൈകളിലേയ്ക്ക് നോക്കുന്നത് അയാളുടെ കയ്യിലെ ഓറഞ്ചു പ്ലാസ്റ്റിക് കവറിനുള്ളിൽ നിന്നൊരു ഓർക്കിഡ് തൈ നിസ്സഹായതയോടെ എന്നെ നോക്കി.
"ഇളം നീല ഓർക്കിഡ് പൂക്കൾ വിരിയും അടുത്ത വസന്തകാലത്ത്."
മറ്റു വീടുകളിലും ഇത്പോലെ കൊടുക്കാനുണ്ട്.പിന്നീട് വിശദമായി പരിചയപ്പെടാം
അയാൾ ഒറ്റ ശ്വാസത്തിൽ എന്തൊക്കെയൊ പറഞ്ഞു
"ഇയാളാണോ ഇവിടത്തെ സാന്റോ.."
അങ്ങനെ ചോദിക്കാനാണ് അപ്പോൾ തോന്നിയത്.
"അങ്ങനെ കരുതിക്കോളു"
അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
അയാൾ തന്ന ഓർക്കിഡ് ചെടിയിൽ ഇളം നീല പൂക്കൾ വിരിയുംവരെ തനിക്ക് ആയുസ്സില്ലല്ലോ എന്നോർത്തപ്പോൾ ചിരി വന്നു.
രണ്ടാഴ്ച്ചമുമ്പ് ആയുസിന്റെ പുസ്തകം മടക്കി വെക്കാനായിട്ടുണ്ടെന്ന് ഡോക്ടർ പറഞ്ഞപ്പോഴും ചിരിയാണ് വന്നത്. വിട്ടുമാറാത്ത ആ തലവേദനയുടെ അവസാനം അങ്ങനെ യാകുമെന്ന് വെറുതെ തോന്നിയിരുന്നു.
ബാങ്കിൽ ഒന്നിച്ചു ജോലി ചെയ്യുന്നവരുടെ സഹതാപം സഹിക്കാവുന്നതിൽ അപ്പുറമായപ്പോഴാണ് പപ്പ പണ്ടെന്നോ മമ്മയുടെ പേരിൽ വാങ്ങിയ ഈ വീട് തിരഞ്ഞു ഇവിടെ വന്നത്. ഈ വീട്ടിൽ വച്ചായിരുന്നു മമ്മ മരിച്ചതും പപ്പ ഒറ്റക്കാ യതും. "വീനസ് "എന്ന് പേര് വിളിച്ചത് മമ്മയായിരുന്നത്രെ.
വീനസ് മമ്മ വായിച്ച ഏതോ മാന്ത്രിക ക്കഥയിലെ രാജകുമാരിയുടെ പേരായിരുന്നെന്ന് മരിക്കുന്നതിന് ദിവസങ്ങൾ മുമ്പാണ് പപ്പ പറയുന്നത്.
മാന്ത്രികക്കഥയിലെ രാജകുമാരിയും യൗവ്വനത്തിൽ തന്നെ മരിച്ചിരുന്നോ..
ഓർക്കിഡ് ചെടി മുറ്റത്ത് ഒരു കോണിൽ വെറുതെ നട്ടു. ചുറ്റും പടർന്നു നിൽക്കുന്ന കറുക പുല്ലുകൾക്കിടയിൽ നീല പൂക്കളുമായി ഒരോർക്കിഡ് ചെടി. വസന്തകാലം വരും മുമ്പ് മരിക്കുമായിരിക്കും. വെറുതെ ആശിക്കേണ്ട.
പപ്പപോയതിൽ പിന്നെ ക്രിസ്മസ് രാവിലെ തണുപ്പിൽ മരണം പതിയിരിക്കും പോലെ തോന്നും. പപ്പ കൂടെയില്ലാത്ത മഞ്ഞു കാലങ്ങളത്രയും പെയ്തൊഴിയാതെ ഹൃദയത്തിൽഘ നീഭവിച്ചു നിൽക്കുന്നുണ്ട്.
കാലത്ത് അയാൾ ഒരു കുപ്പി മുന്തിരി വൈനുമായി വീണ്ടും വന്നു
ഞാൻ എന്നെ സ്വയം പരിചയപ്പെടുത്തി. ആയുസ്സ് അറ്റു പോകാൻ ദിവസങ്ങളെ ഒള്ളൂ എന്ന് മാത്രം പറഞ്ഞില്ല.
"പേര് പറഞ്ഞില്ലല്ലോ"
"സാന്റോ"
"അയ്യോ ഞാനിതിന്നലെ വെറുതെ ഒരു രസത്തിനു വിളിച്ചതാണ് "
"ഇയാൾ അങ്ങനെ തന്നെ വിളിച്ചോളൂ"
ശിഷടകാലം ആരോടും ഒരടുപ്പവും കാണിക്കേണ്ടെന്ന് ഉറച്ചതാണ്.
മുറ്റത്ത് യുക്സലിപ്സ് മരങ്ങളുള്ള,ഓർക്കിഡ് ചെടികളും റോസാപൂക്കളും ഇടതൂർന്നു വളരുന്ന പൂന്തോട്ടമുള്ള ആ ഇഷ്ടിക കൊട്ടാരത്തിന്റെ കാവൽക്കാരനോട് ജീവിതത്തിന്റെ ഈ അവസാന നിമിഷങ്ങളിൽ എന്തിനാണ് കൂട്ടുകൂടിയത്.
അയാളാ വീട്ടിൽ ഒറ്റക്കായിരുന്നു.എങ്ങനെ ഒറ്റക്കാ യെന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയില്ല.
"യാഥാർഥ്യങ്ങളോട് എനിക്ക് വെറുപ്പാണ് വീനസ്
സങ്കൽപ്പങ്ങളിൽ ജീവിക്കാനാണിഷ്ടം"
"എനിക്കും."
ദിവസങ്ങൾക്കുള്ളിൽ എനിക്ക് സംഭവിക്കാൻ പോകുന്ന യാഥാർഥ്യം അന്നാണ് സാന്റോ യോട് പറഞ്ഞത്.
"നീ തന്ന ഓർക്കിഡ് പൂക്കുന്നത് കാണാൻ ഞാനുണ്ടാകില്ല സാന്റോ "
സാന്റോ ഒന്നും പറഞ്ഞില്ല സാന്റോയുടെ കണ്ണുകൾ രണ്ടു മഞ്ഞു കട്ടകൾ പോലെ കാണപ്പെട്ടു.
"വാൽ നക്ഷത്രങ്ങളെ കണ്ടിട്ടുണ്ടോ"
ഒരു വൈകുന്നേരം സാന്റോ ചോദിച്ചു
"ഇല്ലല്ലോ"
"വാൽ നക്ഷത്രങ്ങൾ എങ്ങനെ ഉണ്ടായി അറിയോ"
'ദൈവം പടച്ചത് കൊണ്ട്'
"എന്ത് ചോദ്യത്തിന് മുന്നിലും പിടിച്ചു നിൽക്കാനുള്ള മനോഹരമായൊരു മറുപടി യാണത്"
ആകാശത്ത് ഇടയ്ക്ക് മാത്രം കാണുന്ന രണ്ട് വാൽ നക്ഷത്രങ്ങളുണ്ട്. ആകാശവും കോടാനുകോടി നക്ഷത്രങ്ങൾക്കും ശേഷം ഭൂമിയിൽ നിന്ന് പറിച്ചെടുത്ത് ആകാശത്തു നട്ട രണ്ട് നക്ഷത്രങ്ങളുടെ കഥ വീനസ് കേട്ടിട്ടുണ്ടോ "
"എനിക്കാ കഥ പറഞ്ഞു തരുമോ"
"അടുത്ത ആഴ്ച വരെ മരിക്കാതിരുന്നാൽ"
അപ്പോൾ മുതൽ ജീവിക്കാനൊരുകൊതി. അടുത്ത ആഴ്ച്ചവരെ മരിക്കല്ലേ എന്ന് പ്രാർത്ഥിച്ചു.
ഏഴാം ദിവസം വൈകുന്നേരം വീനസ് സാന്റോയുടെ വീട്ടിലെത്തുമ്പോൾ സാന്റോ വെളുത്ത റോസാചെടി നനക്കുകയായിരുന്നു.
"നിന്റെ കണ്ണിലും വാൽ നക്ഷത്രങ്ങളുണ്ടോ കണ്ണുകൾ തിളങ്ങുന്നു."
"നീ പറയാൻ പോകുന്ന കഥ യുടെ തിളക്കമാണ്"
"കഥ നടക്കുന്നത് റോസാപൂക്കളുടെ യുദ്ധകാലത്താണ്"
"റോസാപ്പൂക്കളുടെ യുദ്ധകാലാമോ'
"അതെ"
"ബ്രിട്ടനിൽ ഹെൻറി ആറാ മന്റെ ഭരണകാലത്താണ് റോസാപ്പൂക്കളുടെ യുദ്ധം നടക്കുന്നത്. യോക്സും ലങ്കാസ്റ്റേഴ്സും തമ്മിൽ.
വെളുത്ത റോസാപൂക്കളുള്ള ബാനറുകളും പാതകകളുമായി യോക്സും ചുകന്ന റോസ്സാപ്പൂക്കൾ തുന്നി പ്പിടിപ്പിച്ച പാതകകളുമായി മറുഭാഗത്തു ലങ്കാസ്റ്റേഴ്‌സും.
യുദ്ധം വർഷങ്ങളോളം നീണ്ടു. യോക്സിനെ നയിച്ചിരുന്ന യുവ പട്ടാളക്കാരിൽ ഒരാളായിരുന്നു ഫെനറ്റ്.
ഫെനറ്റിനു ലങ്കാസ്റ്റേഴ്സിലെ പട്ടാളക്കാരിൽ ഒരാളായ റിച്ചാർഡിന്റെ മകൾ ഹെലനോട് തോന്നിയ തീവ്രാനുരാഗത്തിന്റെ കഥ പറയേണ്ടി വരും നിനക്കാ രണ്ടു വാൽ നക്ഷത്രങ്ങൾ ഉണ്ടായതെ ങ്ങനെയെന്ന് അറിയാൻ
വീനസിന്റെ പ്രതീക്ഷ അസ്‌തമിച്ച കണ്ണുകളിൽ ജീവിക്കാനുള്ള കൊതി മൊട്ടിട്ടത് സന്റോ കണ്ടു
"സാന്റോ കഥ പെട്ടെന്നു പറയണേ എനിക്ക് ആയുസ്സ് അധികമില്ലെന്ന് അറിയാലോ"
"കഥ പറയാൻ സമയമെടുക്കും, റോസാപൂക്കളുടെ യുദ്ധം പെട്ടന്ന് അവസ്സാനിച്ചില്ല യുദ്ധംഅ വസാനിക്കുമ്പോഴേ ഈ കഥ തീരൂ"
"എനിക്കാ കഥ കേൾക്കണം"
"കഥ ഇനി അടുത്ത ആഴ് ച്ചയെ പറയൂ"
അത് വരെ മരിക്കില്ലെന്ന് ഉറപ്പുണ്ടോ?
"ഇല്ലാ സന്റോ മരിക്കില്ല "
അടുത്ത ആഴ്ച വീനസ് വരുമ്പോൾ സാന്റോ യൂകാലിപ്സ് മരങ്ങളുടെ ചുവട്ടിൽ ഒരു കസേരയിൽ കഥ പറയാൻ തയ്യാറായി ഇരിക്കുന്നുണ്ടായിരുന്നു
"ഹെലൻ അതി സുന്ദരി ആയിരുന്നു അല്ലെ"
"അല്ല"
വീനസിന്റെ മുഖം മങ്ങി
"പ്രണയ കഥയിലെ നായികമാരൊക്കെ സുന്ദരി ആയിരിക്കണം എന്നുണ്ടോ "
"എന്റെ കനവിലെ ഹെലൻ സുന്ദരി യാണ്"
"അതിൽ വിരോധമില്ല"
"ഫെനറ്റും ഹെലനും പ്രണ യത്തിലായതെങ്ങനെ"
"പ്രണയം തുടങ്ങാൻ അങ്ങനെ പ്രതേകിച്ചൊരു കാരണം വേണോ
എന്തോ അവർ പ്രണയ ത്തിലായി."
ചുവന്ന റോസാപ്പൂക്കൾ ഞെട്ടറ്റു വീണ് തന്റെ പപ്പ സങ്കട പെടുമ്പോഴും വെളുത്ത റോസ്സാപൂക്കൾക്ക് വേണ്ടി പ്രിയതമൻ പൊരുതി തോൽക്കുമ്പോഴും ഹെലൻ ഒരുപോലെ പോലെ വേദനിച്ചു.
യുദ്ധം തുടങ്ങും മുമ്പ് വീണുകിട്ടുന്ന അവസരങ്ങളിൽഹെല നെ കാണുമ്പോൾ ഫെനറ്റ് പതുക്കെ ചോദിക്കും.
'സത്യം പറ ഹെലൻ യുദ്ധത്തിൽ ആര് ജയിക്കാൻ വേണ്ടി നീ പ്രാർത്ഥിക്കും ഞാനോ നിന്റെ പപ്പയോ'
"ലോകത്ത് എല്ലാ കാമുകൻ മാരും അങ്ങനെയാണ് സാന്റോ, ഉത്തരം പറയാൻ കഴിയാത്ത ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരി ക്കും"
"അത് നിനക്ക് എങ്ങനെ അറിയും വീനസിനു പ്രണയമുണ്ടോ"
"അതെന്ത് ചോദ്യമാണ് സാന്റോഭൂമിയിൽ ജനിച്ച ആരെങ്കിലും പ്രണയിക്കാതെ മരിച്ചിട്ടുണ്ടോ"
സന്റോ മറുപടി പറഞ്ഞില്ല
കഥ പറയുന്നത് നിർത്തി പൂന്തോട്ടത്തിലെ വാടിതുടങ്ങിയ ഒരു ഓർക്കിഡ് ചെടി നനക്കാൻ തുടങ്ങി.
"വയലറ്റ് ഓർക്കിഡുകൾ ഇവിടെ ഇനിയും ബാക്കിയുള്ളത് ഞാൻ മറന്നിരുന്നു
നീയതന്നെ ഓർമിപ്പിച്ചു"
വീനസിന്റെ ദിവസങ്ങളിൽ ഫെനറ്റും ഹെലനും നിറഞ്ഞു നിന്നു.സാന്റോ കഥ പറഞ്ഞു തീരുവോളം തനിക്കായു സ്സുണ്ടാകാനവൾ പ്രാർത്ഥിച്ചു.
ഡാഫോഡിൽ പൂക്കൾ നിറം മാറി പൂക്കുന്ന താഴ്‌വാരങ്ങളിൽ ഹെലനും ഫെനറ്റും കൈകൾ കോർത്തു പിടിച്ചു നടക്കുന്നത് വീനസ് കിനാവ് കണ്ടു.
സാന്റോ കഥ പറയാൻ തുടങ്ങിയിട്ട് എത്ര മാസമായി?അന്നാദ്യം കഥ പറയുമ്പോൾ യൂകലിപ്സ് മരങ്ങൾക്കിടയിലൂടെ മഞ്ഞു പെയ്തിരുന്നു.ഇന്നലെ സാന്റോ കഥ പറഞ്ഞു തീരുമ്പോൾ യൂകാലിപ്സ് മരങ്ങളിൽ നിന്ന് ഇലകൾ ഊർന്നു വീഴുന്നുണ്ടായിരുന്നു.
"അങ്ങനെ ഒരിക്കൽ ഫെനറ്റിന്റെയും ഹെലന്റെയും പ്രണയം റി ച്ചാർഡ് അറിഞ്ഞു.
ശത്രു പക്ഷക്കാരനോടുള്ള മകളുടെ പ്രണയം അയാളെ ഭയപ്പെടുത്തി.ഹെലൻ വഴി തങ്ങളുടെ രഹസ്യ നീക്കങ്ങൾ അറിയാനുള്ള മറയാണീ പ്രണയമെന്നയാൾ ഉറച്ചു വിശ്വസിച്ചു.
മകളെ പലരീതിയിലും പിന്തിരിപ്പിക്കാൻ ശ്രമിച്ചു.
"എതിർപ്പ് പ്രണയത്തിന്റെ വീര്യം കൂട്ടും അല്ലെ സാന്റോ "
സാന്റോ വയലറ്റ് ഓർക്കിഡ് ചെടിയെ ഓർത്തു.
"അതൊരിക്കലും പൂക്കില്ല വീനസ് . ഞാൻ വെറുതെ നനകുകയാണ് "
ഓർക്കിഡ് ചുവട്ടിൽ അലക്ഷ്യമായി വെള്ളം ഒഴിച്ച് കൊണ്ട് സാന്റോ പറഞ്ഞു
"പൂക്കാതെ ഇതിൽ വയലറ്റ് പൂക്കൾ ആണെന്ന് എങ്ങനെ അറിയും"
പൂക്കുകയാണെങ്കിൽ വയലറ്റ് നിറത്തിലെ പൂക്കൂ അതെനിക്കുറപ്പാണ് "
"സാന്റോ ഈ കഥ പറഞ്ഞു തീരുമാനം മുമ്പ് നീ മരിക്കുമോ "
സാന്റോ ചിരിച്ചു ഉറക്കെയുറക്കെ ചിരിച്ചു.
"പേടിക്കേണ്ട വീനസ് ഈ കഥ "വാർസ് ഓഫ് ദ റോസെസ് "എന്ന ബുക്കിലുണ്ട്. ഞാനത് നിനക്ക് വേണ്ടി സൂക്ഷിച്ചിട്ടുണ്ട് "
"അങ്ങനെ ഒരു പുസ്തകം ഉണ്ടോ? അത്
ആരെഴുതി? ഞാൻ കേ ട്ടിട്ടില്ലല്ലോ,"
"അറിയപ്പെടാത്ത എത്രയോ എഴുത്തുകാരും പുസ്തകങ്ങളും ഉണ്ട് വീനസ് "
യോക്സ് തോറ്റു പോയ ഒരു യുദ്ധത്തിനവസാനം ഫെനറ്റിനെ കാണാതായി. ഫെനറ്റ് യുദ്ധത്തിൽ കൊല്ലപ്പെട്ടന്ന് ചിലർ. എവിടെയോ തടവിലാക്കിയതാണെന്ന് മറ്റു ചിലർ.
ഇല്ലാ... മരിച്ചിട്ടില്ല... അയാൾക്ക് മരിക്കാനാകില്ല, എവിടെയോ ജീവനോടെ യുണ്ട്. ഹെലന്റെ ചിതറിയ ശബ്‌ദം ആ മഞ്ഞുകാലത്തിനൊപ്പം പെയ്തു.
'പറ പപ്പാ... നിങ്ങൾ അയാളെ കൊന്നുകളഞ്ഞോ'
മകളുടെ ചോദ്യത്തിന് അയാൾക്ക് മറുപടിയില്ല.
'ഇല്ലാ അയാൾക്ക് മരിക്കാനാകില്ല ഹെലൻ തന്നോട് തന്നെ പറഞ്ഞു'
"ഫെനറ്റി നെന്ത് പറ്റി മരിച്ചു പോയോ "
"ബാക്കി കഥ പറയണമെങ്കിൽ ഇല പൊഴിഞ്ഞ യുകാലിപ്സ് മരങ്ങൾ തളിർക്കട്ടെ'
"സാന്റോ പ്ലീസ്.. അപ്പോഴേക്കും ഞാൻ മരിച്ചുപോകും"
"ഫെനറ്റിന് എന്ത് പറ്റിയെന്ന് നിനക്കറിയണമെങ്കിൽ മരിക്കാതിരിക്കൂ"
യൂകാലിപ്സ് മരങ്ങളിൽ വസന്തം പടരുന്നത് വരെ മരിക്കാതിരുന്നെങ്കിൽ..
സാന്റോ വാക്ക് പാലിച്ചു
വസന്ത കാലം യുകാലിപ്സ് മരങ്ങളിൽ വരവറിയിച്ചപ്പോൾ സാന്റോ കഥ തുടർന്നു.
ഓരോ പുലർകാലത്തും ഫെനറ്റി നേറെ പ്രിയപ്പെട്ട ലില്ലി പൂക്കൾ കൊണ്ട് ബൊക്കയുണ്ടാക്കി, അവനു പ്രിയപ്പെട്ട ഓറഞ്ചു കേക്ക് ഉണ്ടാക്കി ഹെലൻ അവനെ കാത്തിരുന്നു
വീട്ടിലേക്ക് വന്നിരുന്ന ഓരോ അതിഥികളിലും ഹെലൻ അയാളുടെ മുഖം തിരഞ്ഞു.
ഹെലന്റെ ചോദ്യങ്ങളോട് മൗനം പാലിച്ചു കൊണ്ട് തന്നെ പതിവില്ലാതെ മഴ പെയ്ത് ലില്ലി പൂക്കൾ നനഞ്ഞു കുതിർന്ന ഒരു പാതിരാത്രിയിൽ റി ച്ചാർഡ് യാത്രയായി.
"അയ്യോ ഹെലൻ തനിച്ചാ യില്ലേ സാന്റോ "
"ഞാനും നീയുമൊക്കെ തനിച്ചല്ലേ ഒരർത്ഥത്തിൽ ഈ ലോകത്ത് എല്ലാവരും തനിച്ചാണ്"
ഹെലൻറെ മുടിയിഴകളിൽ നര പൂക്കാൻ തുടങ്ങി.ഹെലൻ കാത്തിരിപ്പ് തുടർന്നു.
"പ്രണയത്തിനു വയസ്സാവില്ലഅല്ലെ സാ ന്റോ"
സാന്റോ ഒരിക്കലും പൂക്കാത്ത തന്റെ വയലറ്റ് ഓർക്കിഡിനെ കുറിച്ചോർത്തു.
"വസന്ത കാലമായിട്ടും ആ വയലറ്റ് ഓർക്കിഡ് പൂത്തില്ലല്ലോ വീനസ്"
"ഫെനറ്റ് വരുമായിരിക്കും അല്ലെ"
"കഴിഞ്ഞക്രിസ്മസിനല്ലേ നമ്മളീ കഥ തുടങ്ങിയത്. ക്രിസ്മസ് ആകാൻ ഇനി ഒരു മാസമല്ലേ ഒള്ളൂ.."
കൃസ്മസിന്റെ അന്ന് നമ്മളീ കഥ പറഞ്ഞവസാനിപ്പിക്കും.
"സാന്റോ ക്രിസ്മസിന് മുമ്പ് ഞാൻ മരിച്ചുപോകുമോ"
"വീനസിന് എന്ത് തോന്നുന്നു. മരിക്കുമോ"
"ഇല്ല സാന്റോ നീയാ കഥ പറഞ്ഞു തീരാതെ ഞാൻ മരിക്കില്ല."
ക്രിസ്മസിനെ വരവേൽക്കാൻ ഓർ മവച്ചതിൽ പിന്നെ ഇത്രയധികം ആവേശത്തിൽ ഒരുങ്ങിയിട്ടില്ല.
ചുറ്റുമുള്ള വീടുകളിൽ പല വർണങ്ങളിൽ ഉള്ള നക്ഷത്രങ്ങൾ മിന്നാൻ തുടങ്ങി.സാന്റോ ചുകപ്പ് നിറമുള്ളൊരു നക്ഷത്രം വീനസിന് സമ്മാനിച്ചു.
ചുകപ്പ് നക്ഷത്രത്തിന്റെ വെട്ടം മാത്രമുള്ള രാത്രിയുടെ യാമങ്ങളിൽ വീനസ് ഹെലനെ കുറിച്ചോർത്തു.ചിലപ്പോൾ ഹെലന് തന്റെ മുഖഛായ ആകുമെന്ന് വെറുതെ സങ്കല്പിച്ചു. സാന്റോയുടെ പൂന്തോട്ടത്തിൽ ലില്ലി പൂക്കളുണ്ടോ എന്ന് സാ ന്റോ അറിയാതെ പോയി നോക്കി.
വീനസിന്റെ കിനാവിൽ ഒരായിരം വട്ടം ഹെലന് ഫെനറ്റിനെ തിരിച്ചു കിട്ടി. ഫെനറ്റ് ജീവിച്ചിരിക്കണേ എന്ന് ഹെലനെ പോലെ വീനസും പ്രാർത്ഥിച്ചു.
പുറത്ത് മഞ്ഞു പെയ്യുന്നുണ്ട്. പള്ളിയിൽ നിന്ന് കരോൾ കേൾക്കാം. തെരുവുകളിൽ ഉണർന്നിരിക്കുന്നു.
എന്നും രാവിലെ മുറ്റ ത്തിറങ്ങുമ്പോൾ സാന്റോ ചെടികൾ നനക്കുന്നത് കാണാം.. ഇന്നെന്ത്പറ്റിയാവോ. സാന്റോയുടെ ഓർക്കിഡ് ചെടി പൂത്തിരിക്കുന്നു സാന്റോ പറഞ്ഞപോലെ വയലറ്റ് പൂക്കൾ .ഇതെന്തേ ഈ മഞ്ഞു കാലത്ത് പൂക്കാൻ.
സാന്റോ നീ എവിടെ.. നിന്റെ വയലറ്റ് ഓർക്കിഡ് പൂത്തിരിക്കുന്നു.
വീടിനുള്ളിലൊന്നും സാന്റോ യെ കണ്ടില്ല,, ഒടുവിൽ വെളുത്ത റോസാചെടികൾക്കിടയിൽ സാന്റോ വീണുകിടക്കുന്നത് കണ്ടു.
സാന്റോ. . എന്ത് പറ്റി എണീക്ക് നിന്റെ വയലറ്റ് ഓർക്കിഡ് പൂത്തിരി ക്കുന്നു.
സാന്റോയുടെ വീട്ടിൽ ആളുകൾ നിറയുന്നു...
"സാന്റോ ഒരു നിമിഷത്തിനെങ്കിലും നിനക്ക് ജീവിച്ചൂടെ.. എനിക്കാ കഥകേൾക്കാൻ വേണ്ടിയല്ല.. നിനക്കാ വയലറ്റ് ഓർക്കിഡ് പൂക്കൾ കാണാൻ.."
ആരുമില്ലെന്ന് സാന്റോ പറഞ്ഞിട്ട് സാന്റോയെ കൊണ്ടുപോകാൻ എത്ര പേരാണ് വന്നത്.
അല്ലെങ്കിലും ജീവിച്ചിരിക്കുന്ന കാലത്ത് ഒറ്റപ്പെടുത്തുന്നവരൊക്കെ മരിക്കുമ്പോൾ തിരഞ്ഞു വരുമെന്ന് ഒരിക്കൽ സാന്റോ പറഞ്ഞതോർത്തു.
*******
സാന്റോയുടെ വീടിനുള്ളിൽ നിന്ന് യൂകാലിപ്സ് മണമുള്ളൊരു കാറ്റ് ഇടക്കൊക്കെ വീനസിനെ തേടിവരും. വെറുതെ വീനസ് ആ വീട്ടിൽ കയറി ഇറങ്ങും.. അവിടെ ലില്ലി പൂക്കളുമായി ഹെലൻ ഇരിക്കുന്ന പോലെ തോന്നും. ഇത്ര കഥകൾ പറയുന്ന സാന്റോയുടെ വീട്ടിൽ ഒരു പുസ്തകം പോലും ഇല്ലാത്തത് എന്തെ.
സാന്റോയുടെ വയലറ്റ് ഓർക്കിഡ് ചെടി വാടി തുടങ്ങിയ അന്നാണ് സാന്റോയുടെ വീടിന്റെ മൂലയിൽ അന്ന് സാന്റോ വീനസിന് സമ്മാനിച്ച പോലെയൊരു ചുകപ്പ് നക്ഷത്രം കണ്ടത്.
നക്ഷത്രത്തിന്റെ കോണുകളിലായി എന്തോ എഴുതി വച്ചിരിക്കുന്നത് വീനസ് ശ്രദ്ധിച്ചു.
പ്രിയപ്പെട്ട വീനസ്,
സാന്റോ നിന്നെ പറ്റിച്ചിട്ടില്ല
റോസാപ്പൂക്കളുടെ യുദ്ധകാലാത്തി നവസാനം എങ്ങനെയാണാ രണ്ട് വാൽ നക്ഷത്രങ്ങൾ ഉണ്ടായതെന്ന് ഒരിക്കൽ നീയറിയും, "വാർസ് ഓഫ് ദറോസസ് "ഒരിക്കൽ നിന്റെ കൈകളിലെത്തും അതുവരെ മരി ക്കാതിരിക്കുക.
ഹുസ്ന റാഫി