
ധീരനായ വികർണ്ണൻ
കൗരവസഭയിലെ ഏക ധർമ്മസ്വരൂപൻ

ഹസ്തിനപുരിയിലെ രാജസഭ മൗനത്തിലാണ്ടു പോയ ഒരു ദിനം. ആ മൗനം ഭീരുത്വത്തിൻ്റെതായിരുന്നു. പാണ്ഡവർ തങ്ങളുടെ സർവ്വസ്വവും ചൂതാട്ടത്തിൽ തോറ്റിരിക്കുന്നു. ദുശ്ശാസനൻ ദ്രൗപദിയെ മുടിയിൽ പിടിച്ചു വലിച്ച് സഭയുടെ നടുവിലേക്ക് കൊണ്ടുവന്നു. കുരുവംശത്തിൻ്റെ മുതിർന്ന കാരണവർ ഭീഷ്മരും, ആചാര്യന്മാരായ ദ്രോണരും കൃപരും തലതാഴ്ത്തി ഇരിക്കുകയാണ്.
അവിടെ ഒരു സ്ത്രീയുടെ മാനം ചോദ്യം ചെയ്യപ്പെടുമ്പോൾ, നീതിയുടെ പക്ഷം പിടിക്കാൻ ഒരാൾ പോലും ഉണ്ടായിരുന്നില്ല. ആ നിശബ്ദതയെ ഭേദിച്ചുകൊണ്ട് ഒരു യുവാവ് എഴുന്നേറ്റു നിന്നു. അത് ദുര്യോധനൻ്റെ അനുജനും ധൃതരാഷ്ട്രപുത്രനുമായ വികർണ്ണനാണ്.
അയാൾ ധീരമായി കുറെ ചോദ്യങ്ങൾ ചോദിച്ചു. തൻ്റെ ജ്യേഷ്ഠന്മാരെയും സഭയിലെ മുതിർന്നവരെയും നോക്കി വികർണ്ണൻ ഉറച്ച ശബ്ദത്തിൽ തന്നെയാണ് ആ ചോദ്യങ്ങൾ ചോദിച്ചത് .
"എന്തുകൊണ്ടാണ് നിങ്ങളെല്ലാവരും ഈ അധർമ്മത്തിന് സാക്ഷിയായി മൗനം പാലിക്കുന്നത്? ഈ സഭയിൽ നടക്കുന്നത് കടുത്ത അനീതിയാണ്!"
വികർണ്ണൻ തൻ്റെ വാദങ്ങൾ ഓരോന്നായി സഭയിൽ നിരത്തി,
അനധികൃതമായ പണയം ശരിയാണോ?, യുധിഷ്ഠിരൻ ആദ്യം തന്നെത്തന്നെ പണയപ്പെടുത്തി തോറ്റതാണ്. അടിമയായിക്കഴിഞ്ഞ ഒരാൾക്ക് പിന്നീട് തൻ്റെ ഭാര്യയെ പണയം വയ്ക്കാൻ യാതൊരു അധികാരവുമില്ല.
ചതിയുടെ കളിയല്ലേ ഇത്?. ഈ ചൂതാട്ടം ഒരു വിനോദമല്ല, മറിച്ച് ശകുനിയുടെ കുടിലതന്ത്രമാണ് . ചതിയിലൂടെ നേടിയ വിജയത്തെ ഒരിക്കലും ധർമ്മമായി കാണാനാവില്ല.
കുലത്തിൻ്റെ നാശത്തിന് ഈ പ്രവർത്തി കാരണമാകും. കുലസ്ത്രീയെ അപമാനിക്കുന്ന ഇടത്ത് ഐശ്വര്യം ഉണ്ടാവില്ലെന്നും ഇത് കുരുവംശത്തിൻ്റെ നാശത്തിന് കാരണമാകുമെന്നും അദ്ദേഹം താക്കീത് നൽകി.
കർണ്ണനും ദുര്യോധനനും വികർണ്ണനെ പരിഹസിച്ചു. ഒരു കൊച്ചുബാലൻ മുതിർന്നവരെ പഠിപ്പിക്കാൻ വളർന്നിട്ടില്ലെന്ന് പറഞ്ഞ് അവർ അവനെ നിശബ്ദനാക്കാൻ ശ്രമിച്ചു. എങ്കിലും, ആ സഭയിൽ ധർമ്മം എന്താണെന്ന് ഉറക്കെ വിളിച്ചുപറയാൻ വികർണ്ണൻ കാട്ടിയ ആർജ്ജവം അദ്ദേഹത്തെ ചരിത്രത്തിൽ അമരനാക്കി.
വർഷങ്ങൾക്കുശേഷം കുരുക്ഷേത്ര യുദ്ധഭൂമിയിൽ ഭീമനും വികർണ്ണനും നേർക്കുനേർ വന്നു. നൂറു കൗരവരെയും വധിക്കുമെന്ന് ശപഥം ചെയ്ത ഭീമന് മുന്നിൽ വികർണ്ണൻ നിസ്സഹായനായി നിന്നു. ഭീമൻ വിതുമ്പലോടെ വികർണ്ണനോട് പറഞ്ഞു.
"വികർണ്ണാ, നിന്നെ കൊല്ലാൻ എനിക്ക് ആഗ്രഹമില്ല. ദ്രൗപദി അപമാനിക്കപ്പെട്ടപ്പോൾ നീതിക്ക് വേണ്ടി സംസാരിച്ച ഒരേയൊരു കൗരവൻ നീയാണ്. പക്ഷേ എൻ്റെ ശപഥം എനിക്ക് പാലിച്ചേ തീരൂ."
തൻ്റെ കുലത്തോടുള്ള കടമ നിർവഹിക്കാൻ വികർണ്ണനും പോരാടി. ഒടുവിൽ ഭീമൻ്റെ ഗദയാൽ വികർണ്ണൻ വീണപ്പോൾ, ഒരു ശത്രുവിൻ്റെ മൃതദേഹത്തിനരികിൽ ഇരുന്നല്ല, മറിച്ച് ഒരു നല്ല മനുഷ്യൻ്റെ വേർപാടിൽ ഭീമൻ ദുഃഖിച്ചു.
ഗുണപാഠം: ഭൂരിപക്ഷം തെറ്റിൻ്റെ കൂടെ നിൽക്കുമ്പോഴും ഒറ്റയ്ക്കാണെങ്കിൽ പോലും സത്യത്തിന് വേണ്ടി സംസാരിക്കുക എന്നതാണ് ഏറ്റവും വലിയ വീര്യം.

