top of page
image_edited_edited.jpg

ബർസഖ് (പുസ്തക പരിചയപ്പെടുത്തൽ )

രഞ്ജിത്ത് മാത്യു

ബർസഖ്  (പുസ്തക പരിചയപ്പെടുത്തൽ )

ബർസഖ് കഥാസമാഹാരം വായിക്കുവാൻ തുടങ്ങിയപ്പോൾ എൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു. കാരണം ഈ പുസ്‌തകത്തിലെ ആദ്യത്തെ കഥ ടൈപ്പ് ചെയ്യുവാൻ അവിചാരിതമായി എനിക്ക് സാധിച്ചിരുന്നു. ഇതിലെ കഥയാണ് അതെന്ന് അറിയാതെ തന്നെ ആസ്വദിച്ചു വായിച്ചു ടൈപ്പ് ചെയ്യുവൻ കഴിഞ്ഞു എന്നത് ഒരു ഭാഗ്യമായി കരുതുന്നു. പിന്നീട് ആണ് ഈ പുസ്തകം വായിക്കുവാൻ കഴിഞ്ഞത്. ഓരോ കഥകളും വായിക്കപ്പെടുമ്പോഴും ആ എഴുത്തുകാരനെ കുറിച്ച് കൂടുതൽ മനസ്സിലാക്കുവാൻ കഴിയും എന്നത് വിചിത്രമായ ഒരു വസ്‌തുത തന്നെയാണ്.

മൊത്തം പത്ത് കഥകളുടെ സമാഹാരമാണ് ബർസഖ് . ഇതിലെ കഥകൾ മാതൃത്വവും, പിതൃത്വവും കാംക്ഷിക്കുന്നവരുടെ നോവുകളും, ജീവൻ്റെ തുടുപ്പ് അനുഭവവേദ്യമാകാതെ ചാപപിള്ളായായി ഒഴുകിപ്പോകുന്ന എംബ്രിയോകളും, ആയിഷുമ്മയുടെ മാറിൽ ഒട്ടിക്കിടക്കുന്ന കുഞ്ഞു മൃതദേഹവും ഒക്കെ വികാരഭരിതമായ രംഗങ്ങൾ സമ്മാനിക്കുന്നു. അനപത്യത, പ്രണയം, രതി, മടുപ്പ് , നിരാശ, ഒറ്റപ്പെടൽ , സ്വപ്‌ന ഭംഗം , ലിംഗസമത്വം, എന്നിവയെല്ലാം ഈ കഥകളുടെ ഉൾകാമ്പുകൾ ആണ്.

ആ പുസ്തകത്തിന് ബസ്മ്തിയിൽ വേവിച്ചെടുത്ത ബിരിയാണിയുടെ മണവും, നാടൻ കോഴി ഇറച്ചിയുടെ മണവും ഉണ്ടായിരുന്നു. "അന്നജം" എന്ന വെള്ളിയോടൻ്റെ കഥ വായിക്കുമ്പോൾ പട്ടണി ചോദ്യചിഹ്നമായി മാറുകയാണ്. വിശപ്പിൻ്റെ വിളികൾ പാവപ്പെട്ടവർക്കും, പണക്കാർക്കും ഒരേ പോലെ തന്നെ ആണെങ്കിലും, സമ്പന്നതയിൽ ജീവിക്കുന്ന സമൂഹം ഇതൊന്നും അറിയുന്നത് കൂടിയില്ല. താഴേ തട്ടിൽ വസിക്കുന്ന ആളുകളുടെ വിശപ്പിൻ്റെ വിളി ആരും കേൾക്കുന്നില്ല എന്നതായാണ് സത്യം. അവിടെ സമത്വം ഇല്ല. പണക്കാരൻ്റെ വീട്ടിലെ പൂച്ചയും, പാവപ്പെട്ടവൻ്റെ വീട്ടിലെ ഒഴിഞ്ഞ ഫ്രിഡ്ജുമൊക്കെ ഈ അവസ്ഥയെ നല്ലതുപോലെ ചിത്രീകരിക്കുന്നുമുണ്ട്.

കുട്ടികൾ ഇല്ലാത്തവർ സമൂഹത്തിൽ നേരിടേണ്ടി വരുന്ന അവസ്ഥയിൽ വിരൽ ചൂണ്ടിക്കൊണ്ട് അതിൻ്റെ ചികിത്സയിലേക്കും അവിടെ നേരിടേണ്ടി വരുന്ന പരാജയങ്ങൾക്കും ഒക്കെ മൗനത ഒരുപുറംചട്ടയായി അണിഞ്ഞുകൊണ്ട് ഉത്തമമായ ഭാഷയിൽ രചന നടത്തുന്ന വെള്ളിയോടൻ എന്നെ പലപ്പോഴും അതിശയിപ്പിച്ചിട്ടുണ്ട്. ഞങ്ങൾ രണ്ടുപേരും കടന്നു പോയ സാഹചര്യങ്ങൾ ചിലപ്പോൾ സമാനതകൾ ഉള്ളതുപോലെ ചിലപ്പോൾ തോന്നാറുമുണ്ട്. ഈ പൊരുത്തം വായനക്കാരായ നിങ്ങളിൽ ചിലർക്കെങ്കിലും തോന്നിയേക്കാം. ഐ.വി .ഫ് ചികിത്സയുടെ ഭാരിച്ച ചിലവുകൾ താങ്ങുവാൻ പറ്റാതെ , കുട്ടികൾ എന്ന സ്വപ്‍നം ജീവിതത്തിൻ്റെ താളുകളിൽ നിന്നും പറിച്ചെറിഞ്ഞവർ എത്രയേറെ ഉണ്ടാവും. അവരുടെ കരിഞ്ഞുണങ്ങിയ സ്വപ്ങ്ങൾ വിടരാത്ത പോയത് എന്തുകൊണ്ട്?. പണത്തിന് മീതെ പരുന്തും പറക്കില്ല എന്ന ആപ്‌തവാക്യം ഇവിടെ സത്യമായി ഭവിക്കുന്നു.

ദുബായ് ഗർഹൂദിൽ നിന്നും ഷാർജയുടെ അതിർത്തി വരെ നടന്ന ഒരു സംഭവം എൻ്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. വിസിറ്റ് വീസായിൽ ദുബായ് എത്തിയ കാലത്ത് അനുഭവിച്ച ആ യാതനയ്ക്ക് ഒരു മറുപുറം പോലെയാണ് അണ്ടർ 19 എന്ന കഥയിൽ നായകൻ ഇർഫാൻ പൊള്ളുന്ന ചൂടിൽ നടക്കുന്നത്. കയ്യിൽ ദിർഹം ഇല്ലാത്തതിനാൽ അവന് നടക്കുക മാത്രമേയുള്ളു മാർഗ്ഗം. അതിലെ കടന്നു പോകുന്ന പോഷ് വണ്ടികൾക്ക് കൈ കാണിച്ചാൽ ആരും നിർത്തുകയില്ലെന്നുള്ളത് ഒരു യാഥാർഥ്യമാണ്. എല്ലാവർക്കും അവരവരുടെ ജീവിതം പച്ച പിടിപ്പിക്കണം. അതിനിടയിൽ അപരൻ്റെ വിഷമതകൾക്ക് എന്ത്‌ പ്രാധാന്യം. ഇർഫാൻ ഈ യാതനകൾ എല്ലാം കടന്ന് വിജയത്തിൻ്റെ അരികിൽ എത്തുമ്പോഴേക്ക് അയാൾ പോലീസ് പിടിയിൽ അകപ്പെടുകയും ചെയ്യുന്നു. അവിടെ ബന്ധങ്ങളുടെ പൊള്ളുന്ന വില മനസ്സിലാക്കാത്ത അവൻ്റെ ഇളയപ്പയെ ഒരു കോമാളിയുടെ കുപ്പായം അണിയിക്കുവാൻ വെള്ളിയോടൻ ശ്രമിച്ചിട്ടുമുണ്ട്.

പാഞ്ചാലി സ്വയം വരം വായിക്കുവാൻ തുടങ്ങുമ്പോൾ എൻ്റെ മനസ്സിലേക്ക് ആദ്യം ഓടിയെത്തിയത് പാഞ്ചാലിയും, പാണ്ഡവന്മാരുമൊക്കെയാണ്. പക്ഷേ കഥ വായിച്ചു തുടങ്ങുമ്പോൾ വേറിട്ടൊരു കഥയാണ് പുസ്‌തകത്താളിൽ കാണുവാൻ കഴിഞ്ഞത്. പുതുവീട്ടിലേക്ക് ഗൃഹപ്രവേശം നടത്തിയ സമയത്ത് പാഞ്ചാലിയ്ക്ക് കൂട്ടുകിട്ടയത് ഒരു പേക്കാച്ചി തവളയെ ആയിരുന്നു. ആ തവളയ്ക്ക് ആരും അറിയാത്ത ഒരു പ്രത്യേകത കൂടി ഉണ്ടായിരുന്നു. പാഞ്ചാലിയുടെ നഗ്നത പൂർണ്ണമായും ആസ്വദിച്ച നാലാമതൊരു ജീവിയായിരുന്നു ആ പേക്കാച്ചി തവള. വീടിന് പുറത്തുള്ള ശത്രുവിൽ നിന്നും രക്ഷ നേടുവാനായി അവളുടെ വീട്ടിൽ അതിഥിയായി കഴിഞ്ഞു കൂടുകയായിരുന്നു ആ പേക്കാച്ചി തവള. മരണം വരിക്കുന്നത് വരെ അവളുടെ ഒപ്പം ആ സാധു ജീവി ഉണ്ടായിരുന്നു. കുട്ടികൾക്ക് ആ തവള ഒരു അത്ഭുത ജീവിയായിരുന്നു. മനുഷ്യന് മാത്രമല്ല മറ്റുള്ള ജീവികൾക്കും പ്രേമം എന്ന വികാരം ഉണ്ടെന്ന് വെള്ളിയോടൻ ഈ കഥയിലൂടെ പറഞ്ഞു വയ്ക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. നിങ്ങൾക്ക് വായനയിലൂടെ അത് അനുഭവവേദ്യമായി തീരട്ടെ. "പാഞ്ചാലി സ്വയം വരം" എന്ന കഥ ദാമ്പത്യത്തിലെ അസംതൃപ്‌തിയെ വരച്ചു കാട്ടുന്ന കഥയായും പരിഗണിക്കാവുന്നതാണ്.

കെനിയ എന്ന ആഫ്രിക്കൻ രാജ്യത്തെ വിശേഷങ്ങൾ ചോദിച്ചറിയുവാൻ ആണ് നാട്ടിൽ ആരൊക്കെയുണ്ടെന്ന് റസാഖ് ചോദിക്കുന്നത്. പതിനഞ്ചാം വയസ്സിൽ വീട്ടിൽ നിന്നും പുറത്താക്കപ്പെട്ട കഗരോ അവൻ്റെ നാട്ടുവിശേഷങ്ങൾ പറയുന്ന കൂട്ടത്തിൽ അവൻ്റെ നാട്ടിൽ ആർക്കും സഹോദരങ്ങളോ , സഹോദരിമാരോ ഒന്നുമില്ലെന്ന് പറയുന്നു. ഒരു പെൺ ഗ്രാമത്തിൽ ജനിച്ചു വളർന്ന അവൻ അവിടുത്തെ സാബുരു പെണ്ണിൻ്റെ ഉടലിൻ്റെ കഥ പറയുവാൻ തുടങ്ങി. കറുത്ത പുരുഷന്മാരേയും, വൃദ്ധജങ്ങളേയും വേണ്ടാത്ത വെള്ളക്കാർക്ക് അവിടുത്തെ കറുത്ത പെണ്ണുങ്ങളെ യാതൊരു അയിത്തവുമില്ല. അവരുടെ വീടുകളിൽ കയറിയിറങ്ങി ബലാസംഗം നടത്തി താത്കാലിക സുഖം നേടുന്ന വെള്ളക്കാർ. ആ സാബുരു പെണ്ണുങ്ങളുടെ ഭർത്താക്കന്മാരെ തടവറിയിൽ പാർപ്പിക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്യുന്നു. പിഴച്ചുപോയ പെണ്ണുങ്ങളെ തേടി ഭർത്താക്കന്മാർ മടങ്ങി വരാതെയാകുമ്പോൾ ആ പെണ്ണുങ്ങൾ എല്ലാവരും കൂടി ഒരു ഗ്രാമം ഉണ്ടാക്കുകയും , അവിടെ ആ ഗ്രാമത്തിൽ ആണുങ്ങൾക്ക് പ്രവേശം ഇല്ലാതാക്കുകയും ചെയ്യുന്നു. സ്വയം പര്യാപ്‍തയുടെ പാഠങ്ങൾ അവർ തന്നെ കണ്ടെത്തുന്നു. വെള്ളപ്പട്ടാളക്കാരിൽ രക്ഷ പെട്ടുകൊണ്ടിരുന്ന റെബേക്ക എന്ന സുന്ദരിയും വിധിയുടെ നിർഭാഗ്യത്തിൽ അവസാനം അവർക്ക് മുൻപിൽ കീഴടങ്ങി സ്വപ്‌നങ്ങൾ ത്യജിക്കുന്നു.

"ഉമാജോ ഉവാസോ" എന്ന ഈ കഥ വായനക്കാരൻ്റെ കണ്ണ് നിറയ്ക്കുക തന്നെ ചെയ്യും. അത്രെയേറെ ദുരിതം അവിടുത്തെ ഓരോ പെണ്ണും അനുഭവിക്കുന്നു എന്നത് പുസ്‌തക താളിലൂടെ വരച്ചുകാട്ടുവാൻ വെള്ളിയോടൻ എന്ന കഥാകാരന് കഴിഞ്ഞിട്ടുണ്ടെന്ന് നിസംശയം പറയാം.

കൂണുപോലെ മുളച്ചു പൊന്തുന്ന ഇൻഫെർട്ടിലിറ്റി ക്ലിനിക്കുകൾ വന്ധ്യതാനിരക്കിൻ്റെ മോശമായ അവസ്ഥയെ ചൂണ്ടിക്കാട്ടുന്നു. എല്ലാ കഥകളെ കുറിച്ചും വിശദമായ ഒരു അവലോകനം നടത്തി എഴുതുവാൻ ഇനിയും ഏറെ സമയം വേണമെന്നതിനാൽ ഈ പുസ്തകം നിങ്ങളുടെ വായനയ്ക്കായി വിടുന്നു.

കൈരളി ബുക്ക്സ് ആണ്
പ്രസാധകർ . പേജ് 86 ,


രഞ്ജിത്ത് മാത്യു
ചീഫ് എഡിറ്റർ,
പൂജ ഓൺലൈൻ മാസിക

bottom of page