

ബുഹൈര കോർണിഷിലെ സന്ധ്യകളിൽ
ഇ കെ ദിനേശൻ.

കഥയുടെ ആത്മാവ്
മലയാള ചെറുകഥയുടെ രചനാവഴികൾ അനുദിനം നവീകരിക്കപ്പെടുകയാണ്.
പ്രമേയത്തിൻ്റെ ആന്തരിക ജ്ഞാനതലങ്ങൾ കൊണ്ട് മാത്രമല്ല അവ സമ്പന്നമാകുന്നത്
മറിച്ച് കാലത്തിൻ്റെ അതിസൂഷ്മമായ വിചാര പരിസരങ്ങളിലേക്ക് എഴുത്തിൻ്റെ
പ്രമേയം വികാസം പ്രാപിക്കുകയാണ്. അത് കഥയുടെ രൂപമാറ്റത്തിനൊപ്പം
പ്രമേയത്തിലും ഭാവുകത്വത്തിലും പുതിയ വായനാനുഭവത്തെ നിർമ്മിച്ച്
കഴിഞ്ഞിട്ടുണ്ട്.
ഏതൊരു കാലവും അതിൻ്റെ മുദ്രിതമായ ഭാവതലങ്ങളെ
സർഗ്ഗാത്മകതയിലേക്ക് സന്നിവേശിപ്പിക്കുമ്പോൾ ആ കാലത്തിൻ്റെ സവിശേഷമായ
സാമൂഹ്യ പരിസരങ്ങൾ സർഗാത്മകതയിൽ പ്രകടമാകാറുണ്ട്. എന്നാൽ
അതൊരിക്കലും ഒരു വിളംബരമായി മാറാറില്ല. അങ്ങനെ മാറുന്ന കഥകളാണ് പലപ്പോഴും വായനക്കാരെ മുഷിപ്പിക്കാറുള്ളത്. കഥ അതിൻ്റെ പ്രമേയത്തെ തിരഞ്ഞെടുക്കുമ്പോൾ എഴുത്തുകാരൻ്റെ ജീവിത നിരീക്ഷണവും സാമൂഹിക അവബോധവും രചനയിൽ സ്വാഭാവികമായും വന്നുചേരും.
പലപ്പോഴും എഴുത്തുകാരനും സമൂഹവും തമ്മിലുള്ള സംവാദത്തിൻ്റെ രാഷ്ട്രീയ മാനങ്ങളെ
തിരിച്ചറിയാൻ അത്തരം എഴുത്തുകൾ നമ്മെ സഹായിക്കാറുണ്ട്.
സീനോ ജോൺ നെറ്റോ എഴുതിയ "ബുഹൈര കോർണീഷിലെ
സന്ധ്യകളിൽ" എന്ന സമാഹരത്തിലെ പന്ത്രണ്ട് കഥകൾ തികച്ചും വ്യത്യസ്തമാണ്.
അതിലെ എല്ലാ കഥകളും നവ ഭാവുക പരിസരങ്ങളിൽ നിൽക്കുന്നതല്ല. എന്നാൽ
കഥകൾ വായനക്കാരനെ പൊതുവായി ചിന്തിപ്പിക്കുന്നത് മനുഷ്യ മനസ്സിൻ്റെ
നിഗൂഢതകളേയും വൈവിധ്യങ്ങളേയുമാണ്. പല രീതിയിൽ മനുഷ്യരിൽ ഉണ്ടാകുന്ന
അഭിരുചികൾ, അതുണ്ടാക്കുന്ന ആത്മസംഘർഷങ്ങൾ, അവിടെ ഓരോ വ്യക്തിയിലും
അവൻ്റെതായ ബോധ്യങ്ങളും ചിന്താമണ്ഡലങ്ങളും രൂപപ്പെടുന്നത് അയാളുടെ
ജീവിത സാഹചര്യങ്ങളെ മാത്രം പരിഗണിച്ചല്ല.
മറിച്ച് താൻ ജനിച്ചു വളർന്ന പരിസരം, അത് അയാളിൽ ഉണ്ടാക്കുന്ന സ്വാധീനങ്ങൾ, മനുഷ്യരോടുള്ള
സമ്പർക്കങ്ങൾ ഒക്കെ പ്രധാന വിഷയങ്ങളാണ്. അതിൽ നിന്നും ഉടലെടുക്കുന്ന സാമൂഹിക അവബോധം പിന്നീട് തന്നിലേക്ക് തന്നെ എത്തിച്ചേരുന്ന വിചാരങ്ങൾ ആവുകയും, അത് പലപ്പോഴും കഥാപാത്രങ്ങളുടെ തിരിച്ചറിവായി മാറുമ്പോൾ അവിടെ വായനക്കാരും ആ തിരിച്ചറിവിൻ്റെ ഭാഗമായി പരിണമിക്കുന്നു.
"മലയോരത്തെ ബംഗ്ലാവ്" എന്ന കഥ സ്വയം തിരിച്ചറിയപ്പെടുന്ന മനുഷ്യനെയാണ്
കാണിച്ചു തരുന്നത്. രണ്ട് മനുഷ്യർ രണ്ട് രീതിയിലാണ് പ്രകൃതിയെ നോക്കി
കാണുന്നത്. എന്നാൽ ഒരാളുടെ ചിന്ത ശരിയായി ദിശയിൽ വളരുമ്പോൾ മറ്റയാളുടെ
ചിന്ത നേരറിവിലേക്ക് മാറ്റപ്പെടുന്ന അനുഭവം കഥയുടെ അവസാനം നാം കാണുന്നു.
പ്രകൃതിയോടുള്ള അയാളുടെ ചിന്തകൾ രൂപപ്പെടുന്നത് പരിസ്ഥിതി രാഷ്ട്രീയം
അയാളിൽ ഉണ്ടായതു കൊണ്ടു കൂടിയാണ്.
"മലയോരത്തെ ബംഗ്ലാവ്" എന്ന കഥയിൽ മനുഷ്യൻ
എങ്ങനെയാണ് സമ്പത്ത് കൊണ്ട് മാറ്റപ്പെടുന്നതെന്നും ആ സമ്പത്ത് അയാളിൽ
ഉണ്ടാക്കുന്ന അടിസ്ഥാനപരമായ വ്യതിയാനങ്ങളേയും വ്യക്തിത്വ പരിണാമത്തേയും
വളരെ വ്യക്തമായി കാണിച്ചു തരുന്നുണ്ട്. അത് മൂല്യ രഹിതമായ ബോധ്യങ്ങളിൽ
നിന്നുണ്ടാകുന്നതാണെന്ന് സ്വയം തിരിച്ചറിയാൻ എടുക്കുന്ന സമയം വളരെ
പ്രധാനപ്പെട്ടതാണ്. അങ്ങിനെ ഈ കഥയിൽ ഒരു പ്രവാസിയുടെ പ്രകൃതിയോടുള്ള
ഗൃഹാതുരത്വം നിറയുന്ന സ്നേഹവും അതേ സമയം സ്വയം വഞ്ചിതനാകുന്ന
മനുഷ്യൻ്റെ വേവുന്ന മനസ്സിനേയും നമുക്ക് കാണാനാവുന്നുണ്ട്.
അതേ സമയം പ്രണയം, സഹാനുഭൂതി, സമ്പത്തിനോടുള്ള ആർത്തി, അതിനുവേണ്ടിയുള്ള ക്രമരഹിതമായ കീഴടങ്ങൽ, ഇടപെടൽ, കുടുംബ ബന്ധത്തിലെ അകൽച്ച, വ്യക്തി ജീവിതത്തിൽ ഉണ്ടാകുന്ന
അസ്വസ്ഥതകൾ തുടങ്ങി എല്ലാ വികാരങ്ങളും നിറഞ്ഞു നിൽക്കുന്നതാണ് ഈ സമാഹാരത്തിലെ മറ്റു കഥകൾ. ജീവിതത്തോട് തോന്നുന്ന അതിരില്ലാത്ത സ്നേഹവും അവിടെ പൂർത്തീകരിക്കാൻ കഴിയാതെ പോകുന്ന സ്വപ്നവും നഷ്ടബോധങ്ങളും ഈ സമാഹരത്തിലെ കഥകളിൽ വൈകാരിക ഭാവം സൃഷ്ടിക്കുന്നുണ്ട്.
വ്യക്തി എന്ന അർത്ഥത്തിൽ പ്രണയവും രതിയും അതിൻ്റെ ആസ്വാദന തലങ്ങളും ഒരാളിൽ നിന്നും മറ്റൊരാളിൽ എങ്ങനെ വ്യത്യസ്തപ്പെട്ട് കിടക്കുന്നു എന്ന് പ്രവചിക്കുന്ന കഥയാണ് "പൊട്ടൻ തെയ്യം"
കൃഷ്ണയും ശ്രീനിയും രണ്ട് ഉടൽ ദേശങ്ങളായി വികസിക്കുന്നതിൻ്റെ രതി
ശാസ്ത്രത്തെ കൃത്യമായി അവതരിപ്പിക്കാൻ ഈ കഥക്ക് കഴിഞ്ഞിട്ടുണ്ട്.
മനുഷ്യർ ഒരേ രൂപ പ്രകൃതിയിൽ സൃഷ്ടിക്കപ്പെടുമ്പോഴും സാമൂഹ്യ സാഹചര്യങ്ങൾ അവരെ
വ്യത്യസ്ത വിചാര ലോകത്ത് എത്തിക്കുന്നതിൻ്റെ തെളിവുകൾ പല കഥകളിലും
കാണാം. "ഉഷ്ണപ്പൂവുകൾ" എന്ന കഥ മനുഷ്യ മനസ്സിൻ്റെ നിഗൂഡതകളേയും
ലൈംഗീക തൃഷ്ണകളേയും തുറന്നു കാണിക്കുന്നുണ്ട്.
"ലൂസിഫറിൻ്റെ പിൻഗാമികൾ" എന്ന കഥാ പ്രമേയം പരിചിതമാണെങ്കിലും ആ കഥ നിരന്തരം വായനക്കാരനെ ചിലതൊക്കെ ഓർമിപ്പിക്കുന്നുണ്ട്. അത് സമ്പത്തിനോടുള്ള ആർത്തി ക്രമാതീതമായി മാറുമ്പോൾ
അയാൾക്ക് അനുഭവിക്കേണ്ടി വരുന്ന മാനസികമായ സംഘർഷങ്ങളേയും കുറിച്ചാണ്. ഈ സമാഹാരത്തിൽ പ്രവാസ ജീവിതവും നാടും തമ്മിലുള്ള ബന്ധങ്ങളെ പ്രതിപാദിക്കുന്ന ഒന്നിൽ കൂടുതൽ കഥകളുണ്ട്.
എഴുത്തുകാരൻ ദീർഘകാലമായി പ്രവാസി ആയതുകൊണ്ട് അത്തരം
അനുഭവ ചിന്തകൾ കടന്നു വരുക സ്വാഭാവികം. എന്നാൽ "കുട്ടേട്ടൻ്റെ പീടിക
കാഴ്ചകൾ" എന്ന കഥയിൽ പുതുതലമുറക്ക് അനുഭവിക്കാൻ കഴിയാതെ പോയ
നാട്ടുകൂട്ടങ്ങളുടെ ഊഷ്മളമായ ഒത്തുചേരലുകളെ ആസ്വദിക്കാനാകുന്നുണ്ട്. അത്തരം
ഒത്തു ചേരലുകളിൽ നിന്ന് ഒരു നാട്ടിലെ നല്ല മനുഷ്യർക്ക് ഉണ്ടാകുന്ന ദുരന്ത
ജീവിതത്തിൻ്റെ അടയാളങ്ങളെ നാടുവിട്ടു പോയ ഉണ്ണിക്ക് തിരിച്ചറിയാൻ
കഴിയുന്നത് മനോഹരമായി തന്നെ കഥയിൽ അവതരിപ്പിച്ചിട്ടുണ്ട്.
മനുഷ്യരുടെ നന്മയേയും ആ നന്മയെ പോറ്റി വളർത്തുന്ന
മനസ്സിനേയും അടയാളപ്പെടുത്തുന്ന കഥയാണ് "ബർദുബായ് ഫ്ളാറ്റിലെ ഒരു രാത്രി.”
വായനക്കാരിൽ ജിജ്ഞാസ ഉണർത്തി കൊണ്ടാണ് കഥ അവസാനിക്കുന്നത്. പ്രവാസ
ലോകത്തിലെ പരിധിയില്ലാത്ത സുഖ അന്വേഷണങ്ങളിൽ രതി ഉടലുകളിൽ
അറിഞ്ഞോ അറിയാതെയോ പലരും വീണു പോകാറുണ്ട്. അവിടെ തൻ്റെ
വികാരങ്ങളെ വിചാര വിവേകങ്ങൾ കൊണ്ട് മറികടക്കാൻ കഴിയുന്ന നാല്
ചെറുപ്പക്കാരുടെ മനസ്സാണ് ഈ കഥയുടെ ശക്തി.
മനസ്സ് എങ്ങനെയാണ് കുടുംബ ബന്ധങ്ങളിൽ കെട്ടിപ്പിണഞ്ഞു കിടക്കുന്നത് എന്ന് മനോഹരമായി ഈ കഥ പറഞ്ഞു തരുന്നുണ്ട്. അത് കുടുംബ ബന്ധങ്ങളുടെ ആഴങ്ങളും ഉടൽ രതിയോടുള്ള വ്യക്തികളുടെ നിയന്ത്രണങ്ങളേയും ബോദ്ധ്യപ്പെടുത്തി തരുന്നുണ്ട്.
സീനോ ജോൺ നെറ്റോ "ബുഹൈര കോർണീഷീലെ
സന്ധ്യകളിൽ" എന്ന കഥാസമാഹാരത്തിലൂടെ പ്രവാസ ജീവിതത്തിലേയും നാട്ടു
ജീവിതത്തിലേയും മനുഷ്യമനസ്സുകളുടെ വൈവിധ്യങ്ങളെയാണ് ലളിതമായ
ശൈലിയിൽ അവതരിപ്പിക്കുന്നത്.
അവിടെ കഥയുടെ ആത്മാവ് ഇന്നത്തെ ഈ
ആധുനിക ലോകത്തെ ആർത്തിപൂണ്ട മനുഷ്യരുടെ വ്യത്യസ്ത വിചാര വഴികളെ
കാണിച്ചു തരുന്നു. വായനക്കാരൻ അതുവഴി സഞ്ചരിക്കുമ്പോൾ കഥാപാത്രങ്ങൾ
സ്വയം തിരുത്തലകളായി മാറുന്നു. അങ്ങനെ ഈ കൃതിയിലെ ഉദ്വേഗം ജനിപ്പിക്കുന്ന
കഥകളുടെ വായന വായനക്കാരനെ ആസ്വാദനത്തിൻ്റെ പുതിയ ഉണർവിലേക്ക്
കൂട്ടിക്കൊണ്ടു പോകുന്നു.
❤️❤️
ഇ കെ ദിനേശൻ.